Tuesday, July 22, 2014

പ്രണയം

എഴുതുമ്പോൾ കൈ വിറയ്ക്കുന്നു... കണ്ണുകളിൽ പെയ്തു തുടങ്ങിയ,എന്നാൽ ഗുരുത്വാകർഷണത്തെ വകവെയ്ക്കാതെ കെട്ടിക്കിടക്കുന്ന രണ്ടു ചുവന്ന തടാകങ്ങൾ. താളമില്ലാത്ത ഏതോ പാട്ടിനൊത്ത് താളഭേദങ്ങൾ വന്ന് മായുന്ന  പാദങ്ങൾ. പേന പിടിയ്ക്കാനാകുന്നില്ല. വിറച്ചു വിറച്ചു അത് കയ്യിൽ നിന്നും വഴുതി വീണത്‌, മുനയൊടിയാനല്ല, ഉള്ളിലെ മഷി പടർത്താൻ വേണ്ടിയായിരുന്നു; അതൊലിച്ച് ചാലുകളായി മാറിയപ്പോൾ ആ കറുത്ത പ്രതലത്തിൽ എന്റെ മുഖം കാണാനുള്ള  കണ്ണാടിയാകാനായിരുന്നു. കറുത്ത കണ്ണാടിയിൽ, കറുത്ത മുഖം!


ചിന്നിച്ചിതറിയ ചുവന്ന കുപ്പിവളകൾ.. സ്വാതന്ത്ര്യത്തിന്റെ കറുപ്പ് അവയേയും പൊതിയുന്നു. ഹ! രണ്ടു ദശാബ്ദം എന്നെ സംരക്ഷിക്കുകയായിരുന്നുവെന്നു തെറ്റിദ്ധരിപ്പിച്ച ചുവന്ന കൈവിലങ്ങുകൾ. 
കറുത്ത കണ്ണാടിയിൽ നോക്കി ഓരോ മുടിയിഴകളെയും കഴുത്തറുത്തു കൊല്ലുമ്പോൾ സിരയിൽ വിരിയുന്ന പുഞ്ചിരി എന്നെ മത്തു പിടിപ്പിച്ചു. അതൊരു ലഹരിയായി മനസ്സിൽ വന്നടിഞ്ഞു. തണുത്ത കൈകൾക്ക് ചൂട് പകരാനുള്ള രക്തത്തിനൊപ്പൊം അവയും അലിഞ്ഞു ചേർന്നു.


വേനലിന്നാകാശത്തിൽ നിന്നും കടമെടുത്ത നീലിമയിൽ വാർത്തെടുത്തൊരു മുഖംമൂടി! ഇന്നെന്റെ വേഷമിത്. നിമിഷനേരം കൊണ്ട് മുഖം മാറ്റുന്ന മുഖംമൂടി.. ഈ യുഗത്തിന്റെ ഭ്രൂണത്തെ ഉണരും മുൻപേ വധിയ്ക്കുന്ന നാറുന്ന സമൂഹത്തിൻ വന്ധ്യതയെ കബളിപ്പിയ്ക്കാനുള്ള ഘനമുള്ള, കട്ടിയുള്ള തിരശ്ശീല. എന്നാത്മാവിന്നധീനതയെ  വെല്ലുവിളിയ്ക്കാൻ വെളുത്ത രാക്ഷസന്മാരെ അനുവദിയ്ക്കാത്ത അസുരവിത്ത്‌!


എന്റെ കൂടിന് പുറത്തിറങ്ങാൻ വിസമ്മതിച്ച കാലുകളെ വെട്ടി മാറ്റി, ആ രക്തം മഷിക്കുപ്പിയിൽ നിറച്ച് യാത്ര തിരിച്ചു. സമൂഹത്തിന്റെ തൊട്ടുതീണ്ടായ്മകൾ നടപ്പിന്റെ വേഗം കൂട്ടാനുള്ള ഇന്ധനമായി. ചെവിട് കേൾക്കാത്ത കുഞ്ഞിന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന അപ്പനപ്പൂപ്പന്മാർ. അവരുടെ പിറന്നാളാശംസകൾ കേൾക്കാനാകാതെ കണ്ണ്കൂർപ്പിച്ചപ്പോൾ വന്ന് വീണൊരു തീപ്പൊരിയിൽ നിന്ന് തുടങ്ങി പിന്നീടന്ധത. 


സമൂഹമേ! പറയൂ നീ നിന് നന്ദി വിധിയോടു മാത്രം. നിന്റെ  വിരലുകളിലെ നഖമായി പിറന്നു വീണ വിധിയെന്ന കൃമികീടത്തോടു മാത്രം!

ആരുടെയോ ചായക്കൂട്ടിൽ നിന്നും ഉദ്ധരിച്ച ഈ കാഴ്ചകൾ ഇനിയീ ചുവന്നാകാശത്തിലെ കാക്കകൾ! ചക്രവാളത്തിന്നറ്റത്തെ തൂക്കാൻപാറയിൽ കുടിൽ വെച്ച് പാർക്കാൻ പോകുന്നു ഞാൻ.
  
പൂർവാശ്രമത്തിലെ അമ്മയെ,അച്ഛനെ, മറ്റ് നിഴലുകളെ ഞാൻ കണ്ടൂ പോകുംവഴി. ആരാലും തിരിച്ചറിയാത്ത വിധം മാറപ്പെട്ടിരിക്കുന്നൂ എൻ മുഖം. അഥവാ മറയ്ക്കപ്പെട്ടിരിക്കുന്നൂ,സമർത്ഥമായി, അതിവിദഗ്ദ്ധമായി.

നടക്കുമ്പോൾ തോന്നിയൊരു സംശയം..ആരോ എൻകൂടെ നടക്കുന്നുവോ?? തിരിഞ്ഞു നോക്കിയപ്പോഴൊന്നും കാണാതിരുന്ന ആ സത്വത്തെ കണ്ടു ഞാനെൻ മഷിക്കണ്ണാടിയിൽ. വിയർപ്പൊലിചു, കിതച്ചു കൊണ്ട് തളർന്നു വീണൊരു പ്രാണൻ. ഒരു നിമിഷത്തിന്റെ ആർദ്രതയിൽ, പിടയുന്ന ആ ഹൃദയമിടിപ്പിനെ ഞാനേറ്റു വാങ്ങി. 

എന്റെ കുടിലിന്റെ വരാന്തയിൽ പ്രാണന് തണലൊരുക്കി. ചൂടേകുവാനായ് തൂക്കിയിട്ടൂ,  ഒരു റാന്തൽ. പകലില്ലാത്തൊരു ലോകത്തിൽ പ്രാണൻ വളർന്നു. ദൂരെ മിന്നുന്ന ഒരു വാൽനക്ഷത്രത്തിൻ വെളിച്ചത്തിൽ തുറന്നൂ, വായനയുടെ ലോകം. ആശയങ്ങളുടെ വാക്പോരിൽ വീശിയടിച്ച മണൽക്കാറ്റിൽ പറന്നു വന്ന പ്രാണികൾ മുറ്റത്ത് ചത്തു വീണു. അവയുടെ പുറന്തോട് കൊണ്ട് വിശപ്പടക്കി. എന്നാൽ ദാഹം!! അതെന്തെന്ന് പ്രാണൻ അറിഞ്ഞിരുന്നില്ല. മഴ പെയ്യാത്ത മുറ്റത്ത്, ശാശ്വതമായ ഇരുട്ടിൽ വളർന്ന മുൾചെടിക്കും അറിയില്ല ദാഹമെന്തെന്ന്. ഈ ലോകത്തിൽ അതറിയാവുന്നത് എനിക്ക് മാത്രം.

വളർന്നു തുടങ്ങിയ പ്രാണന് പടർന്നു പന്തലിക്കാൻ ഒരു നാൾ തോന്നി. 

കാലാകാലങ്ങൾക്ക് മുൻപ് കൊട്ടിയടച്ച് പൂട്ടിയ വാതിലിന്റെ താക്കോൽ ഞാനെടുത്തു കൊടുത്തു, ഒരു ചന്ദനപ്പെട്ടിയിലാക്കി. പ്രാണൻ നടന്നകന്നു. ചക്രവാളത്തിന്നറ്റത്തെ വാതിൽ ലക്ഷ്യമാക്കി കൊണ്ട്. ഒരു കൊള്ളിയാൻ മിന്നിയ പോൽ ആ വാതിൽ തുറന്നടന്നു. ഈ കാത്തിരിപ്പിൻ ഇടവേള ഒരു പകൽ മാത്രം. ഹഹ!!രാത്രിയെ മാത്രം കണ്ട് ശീലിച്ച എൻ കുടിലിൽ ഇനിയെന്നൊരു പകൽ വിടരാൻ?? പൂട്ടിവെയ്ക്കപ്പെട്ട ചക്രവാളത്തിൽ താളമായിരുന്നത് പ്രാണന്റെ നിശ്വാസങ്ങൾ മാത്രമായിരുന്നു. പ്രാണനറ്റ ചക്രവാളം!

ഒരുനാൾ 
യുഗങ്ങൾക്കപ്പുറത്ത്‌ നിന്ന് കേട്ടു, പ്രാണന്റെ വിളി. 

കരിവാളിച്ച കണ്ണുകളുമായി, വിറയാർന്ന കൈകളുമായി പ്രാണൻ ഒരിക്കൽ കൂടി ചക്രവാളത്തിൽ പ്രവേശിച്ചു. എതിരേൽക്കുവാൻ ചെന്നപ്പോൾ കണ്ടത്, പ്രാണന്റെ മുഖത്തെ മഷിക്കണ്ണാടി!! അതെ, ആ കണ്ണാടി തന്നെ! അതോ, എൻ പ്രതിച്ഛായയോ? വിശ്വാസം വരാതെ നോക്കി നിൽക്കുന്തോറും, കറുപ്പ് കുറഞ്ഞു വരുന്നു..അല്ല! കണ്ണാടിയിൽ നിന്നും മഷിയറ്റു വീഴുന്നു.. അത് തെളിഞ്ഞ് തെളിഞ്ഞ് പാണ്ട് പിടിച്ച എന്റെ മുഖം കാട്ടിത്തരുന്നു. എന്റെ കണ്ണിൽ പ്രാണൻ വിളങ്ങി. പ്രാണന്റെ പുതുരൂപം!

വാതം വന്ന കാലുകൾക്ക് ഇനിയും താങ്ങാനായില്ല, പ്രാണന്റെ ഭാരം. പ്രാണൻ വീണ വേളയിൽ,
ധൂമപാളികളുണർന്നു.

"ദാഹം...വല്ലാത്ത ദാഹം."- കേഴുന്നു, പ്രാണൻ. ചക്രവാളത്തിനു പുറത്തുള്ള വെളുത്ത രാക്ഷസൻ പഠിപ്പിച്ചത്രെ ദാഹമെന്തെന്ന്! ആ വെളുത്ത രാക്ഷസനെ  തക്കത്തിനു കൊല്ലാൻ പാത്തുവെച്ച വാളെടുത്തു ഞാൻ കഴുത്തിലൊന്നു പോറി. അപ്പോൾ പൊടിഞ്ഞ ചോരയുടെ നനവ് പോരത്രെ, പ്രാണന്! ആഴത്തിന്റെ അളവ് കൂട്ടി ഒന്ന് കൂടി എന്റെ കഴുത്തിനെ വാളാൽ അനുഗ്രഹിച്ചു. ചുവന്ന പട്ടുപോലെ ഒഴുകുന്ന ചോരയിൽ മതിവരുവോളം ദാഹം തീർത്തു, പ്രാണൻ. ആ കണ്ണുകളിലെ സംതൃപ്തിയിൽ ഞാൻ പുളകിതയായി. ആ രോമഞ്ചത്തിൽ ഒത്തു ചേരാൻ ഞാൻ പ്രാണനെ ക്ഷണിച്ചു. ജീവിതത്തിലാദ്യമായി പ്രണയത്തിന്നർത്ഥം ഞാനറിഞ്ഞു.. 

മരണത്തെ ഒരുമിച്ചു പുൽകിയ നിമിഷത്തിൽ തോന്നിയ പ്രണയത്തെ, സ്വന്തം പ്രാണനോടുള്ള പ്രണയത്തെ കണ്ടു ചിരിച്ച വാൽനക്ഷത്രമേ! ഇനി കാത്തിരിക്കൂ, മറ്റൊരു അസുരവിത്തിനായ്!
   

2 comments:

  1. aliya .. suicide cheyya valla planum undo..?? :P

    ReplyDelete
  2. ബ്ലോഗ് വായിച്ചു ....വാക്കുകളെ നല്ല രീതിയില്‍ വൃത്തിയായി അടുക്കിയിരിക്കുന്നു .... കൂടുതല്‍ എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു... ആശംസകള്‍

    ReplyDelete