Tuesday, July 22, 2014

പ്രണയം

എഴുതുമ്പോൾ കൈ വിറയ്ക്കുന്നു... കണ്ണുകളിൽ പെയ്തു തുടങ്ങിയ,എന്നാൽ ഗുരുത്വാകർഷണത്തെ വകവെയ്ക്കാതെ കെട്ടിക്കിടക്കുന്ന രണ്ടു ചുവന്ന തടാകങ്ങൾ. താളമില്ലാത്ത ഏതോ പാട്ടിനൊത്ത് താളഭേദങ്ങൾ വന്ന് മായുന്ന  പാദങ്ങൾ. പേന പിടിയ്ക്കാനാകുന്നില്ല. വിറച്ചു വിറച്ചു അത് കയ്യിൽ നിന്നും വഴുതി വീണത്‌, മുനയൊടിയാനല്ല, ഉള്ളിലെ മഷി പടർത്താൻ വേണ്ടിയായിരുന്നു; അതൊലിച്ച് ചാലുകളായി മാറിയപ്പോൾ ആ കറുത്ത പ്രതലത്തിൽ എന്റെ മുഖം കാണാനുള്ള  കണ്ണാടിയാകാനായിരുന്നു. കറുത്ത കണ്ണാടിയിൽ, കറുത്ത മുഖം!


ചിന്നിച്ചിതറിയ ചുവന്ന കുപ്പിവളകൾ.. സ്വാതന്ത്ര്യത്തിന്റെ കറുപ്പ് അവയേയും പൊതിയുന്നു. ഹ! രണ്ടു ദശാബ്ദം എന്നെ സംരക്ഷിക്കുകയായിരുന്നുവെന്നു തെറ്റിദ്ധരിപ്പിച്ച ചുവന്ന കൈവിലങ്ങുകൾ. 
കറുത്ത കണ്ണാടിയിൽ നോക്കി ഓരോ മുടിയിഴകളെയും കഴുത്തറുത്തു കൊല്ലുമ്പോൾ സിരയിൽ വിരിയുന്ന പുഞ്ചിരി എന്നെ മത്തു പിടിപ്പിച്ചു. അതൊരു ലഹരിയായി മനസ്സിൽ വന്നടിഞ്ഞു. തണുത്ത കൈകൾക്ക് ചൂട് പകരാനുള്ള രക്തത്തിനൊപ്പൊം അവയും അലിഞ്ഞു ചേർന്നു.


വേനലിന്നാകാശത്തിൽ നിന്നും കടമെടുത്ത നീലിമയിൽ വാർത്തെടുത്തൊരു മുഖംമൂടി! ഇന്നെന്റെ വേഷമിത്. നിമിഷനേരം കൊണ്ട് മുഖം മാറ്റുന്ന മുഖംമൂടി.. ഈ യുഗത്തിന്റെ ഭ്രൂണത്തെ ഉണരും മുൻപേ വധിയ്ക്കുന്ന നാറുന്ന സമൂഹത്തിൻ വന്ധ്യതയെ കബളിപ്പിയ്ക്കാനുള്ള ഘനമുള്ള, കട്ടിയുള്ള തിരശ്ശീല. എന്നാത്മാവിന്നധീനതയെ  വെല്ലുവിളിയ്ക്കാൻ വെളുത്ത രാക്ഷസന്മാരെ അനുവദിയ്ക്കാത്ത അസുരവിത്ത്‌!


എന്റെ കൂടിന് പുറത്തിറങ്ങാൻ വിസമ്മതിച്ച കാലുകളെ വെട്ടി മാറ്റി, ആ രക്തം മഷിക്കുപ്പിയിൽ നിറച്ച് യാത്ര തിരിച്ചു. സമൂഹത്തിന്റെ തൊട്ടുതീണ്ടായ്മകൾ നടപ്പിന്റെ വേഗം കൂട്ടാനുള്ള ഇന്ധനമായി. ചെവിട് കേൾക്കാത്ത കുഞ്ഞിന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന അപ്പനപ്പൂപ്പന്മാർ. അവരുടെ പിറന്നാളാശംസകൾ കേൾക്കാനാകാതെ കണ്ണ്കൂർപ്പിച്ചപ്പോൾ വന്ന് വീണൊരു തീപ്പൊരിയിൽ നിന്ന് തുടങ്ങി പിന്നീടന്ധത. 


സമൂഹമേ! പറയൂ നീ നിന് നന്ദി വിധിയോടു മാത്രം. നിന്റെ  വിരലുകളിലെ നഖമായി പിറന്നു വീണ വിധിയെന്ന കൃമികീടത്തോടു മാത്രം!

ആരുടെയോ ചായക്കൂട്ടിൽ നിന്നും ഉദ്ധരിച്ച ഈ കാഴ്ചകൾ ഇനിയീ ചുവന്നാകാശത്തിലെ കാക്കകൾ! ചക്രവാളത്തിന്നറ്റത്തെ തൂക്കാൻപാറയിൽ കുടിൽ വെച്ച് പാർക്കാൻ പോകുന്നു ഞാൻ.
  
പൂർവാശ്രമത്തിലെ അമ്മയെ,അച്ഛനെ, മറ്റ് നിഴലുകളെ ഞാൻ കണ്ടൂ പോകുംവഴി. ആരാലും തിരിച്ചറിയാത്ത വിധം മാറപ്പെട്ടിരിക്കുന്നൂ എൻ മുഖം. അഥവാ മറയ്ക്കപ്പെട്ടിരിക്കുന്നൂ,സമർത്ഥമായി, അതിവിദഗ്ദ്ധമായി.

നടക്കുമ്പോൾ തോന്നിയൊരു സംശയം..ആരോ എൻകൂടെ നടക്കുന്നുവോ?? തിരിഞ്ഞു നോക്കിയപ്പോഴൊന്നും കാണാതിരുന്ന ആ സത്വത്തെ കണ്ടു ഞാനെൻ മഷിക്കണ്ണാടിയിൽ. വിയർപ്പൊലിചു, കിതച്ചു കൊണ്ട് തളർന്നു വീണൊരു പ്രാണൻ. ഒരു നിമിഷത്തിന്റെ ആർദ്രതയിൽ, പിടയുന്ന ആ ഹൃദയമിടിപ്പിനെ ഞാനേറ്റു വാങ്ങി. 

എന്റെ കുടിലിന്റെ വരാന്തയിൽ പ്രാണന് തണലൊരുക്കി. ചൂടേകുവാനായ് തൂക്കിയിട്ടൂ,  ഒരു റാന്തൽ. പകലില്ലാത്തൊരു ലോകത്തിൽ പ്രാണൻ വളർന്നു. ദൂരെ മിന്നുന്ന ഒരു വാൽനക്ഷത്രത്തിൻ വെളിച്ചത്തിൽ തുറന്നൂ, വായനയുടെ ലോകം. ആശയങ്ങളുടെ വാക്പോരിൽ വീശിയടിച്ച മണൽക്കാറ്റിൽ പറന്നു വന്ന പ്രാണികൾ മുറ്റത്ത് ചത്തു വീണു. അവയുടെ പുറന്തോട് കൊണ്ട് വിശപ്പടക്കി. എന്നാൽ ദാഹം!! അതെന്തെന്ന് പ്രാണൻ അറിഞ്ഞിരുന്നില്ല. മഴ പെയ്യാത്ത മുറ്റത്ത്, ശാശ്വതമായ ഇരുട്ടിൽ വളർന്ന മുൾചെടിക്കും അറിയില്ല ദാഹമെന്തെന്ന്. ഈ ലോകത്തിൽ അതറിയാവുന്നത് എനിക്ക് മാത്രം.

വളർന്നു തുടങ്ങിയ പ്രാണന് പടർന്നു പന്തലിക്കാൻ ഒരു നാൾ തോന്നി. 

കാലാകാലങ്ങൾക്ക് മുൻപ് കൊട്ടിയടച്ച് പൂട്ടിയ വാതിലിന്റെ താക്കോൽ ഞാനെടുത്തു കൊടുത്തു, ഒരു ചന്ദനപ്പെട്ടിയിലാക്കി. പ്രാണൻ നടന്നകന്നു. ചക്രവാളത്തിന്നറ്റത്തെ വാതിൽ ലക്ഷ്യമാക്കി കൊണ്ട്. ഒരു കൊള്ളിയാൻ മിന്നിയ പോൽ ആ വാതിൽ തുറന്നടന്നു. ഈ കാത്തിരിപ്പിൻ ഇടവേള ഒരു പകൽ മാത്രം. ഹഹ!!രാത്രിയെ മാത്രം കണ്ട് ശീലിച്ച എൻ കുടിലിൽ ഇനിയെന്നൊരു പകൽ വിടരാൻ?? പൂട്ടിവെയ്ക്കപ്പെട്ട ചക്രവാളത്തിൽ താളമായിരുന്നത് പ്രാണന്റെ നിശ്വാസങ്ങൾ മാത്രമായിരുന്നു. പ്രാണനറ്റ ചക്രവാളം!

ഒരുനാൾ 
യുഗങ്ങൾക്കപ്പുറത്ത്‌ നിന്ന് കേട്ടു, പ്രാണന്റെ വിളി. 

കരിവാളിച്ച കണ്ണുകളുമായി, വിറയാർന്ന കൈകളുമായി പ്രാണൻ ഒരിക്കൽ കൂടി ചക്രവാളത്തിൽ പ്രവേശിച്ചു. എതിരേൽക്കുവാൻ ചെന്നപ്പോൾ കണ്ടത്, പ്രാണന്റെ മുഖത്തെ മഷിക്കണ്ണാടി!! അതെ, ആ കണ്ണാടി തന്നെ! അതോ, എൻ പ്രതിച്ഛായയോ? വിശ്വാസം വരാതെ നോക്കി നിൽക്കുന്തോറും, കറുപ്പ് കുറഞ്ഞു വരുന്നു..അല്ല! കണ്ണാടിയിൽ നിന്നും മഷിയറ്റു വീഴുന്നു.. അത് തെളിഞ്ഞ് തെളിഞ്ഞ് പാണ്ട് പിടിച്ച എന്റെ മുഖം കാട്ടിത്തരുന്നു. എന്റെ കണ്ണിൽ പ്രാണൻ വിളങ്ങി. പ്രാണന്റെ പുതുരൂപം!

വാതം വന്ന കാലുകൾക്ക് ഇനിയും താങ്ങാനായില്ല, പ്രാണന്റെ ഭാരം. പ്രാണൻ വീണ വേളയിൽ,
ധൂമപാളികളുണർന്നു.

"ദാഹം...വല്ലാത്ത ദാഹം."- കേഴുന്നു, പ്രാണൻ. ചക്രവാളത്തിനു പുറത്തുള്ള വെളുത്ത രാക്ഷസൻ പഠിപ്പിച്ചത്രെ ദാഹമെന്തെന്ന്! ആ വെളുത്ത രാക്ഷസനെ  തക്കത്തിനു കൊല്ലാൻ പാത്തുവെച്ച വാളെടുത്തു ഞാൻ കഴുത്തിലൊന്നു പോറി. അപ്പോൾ പൊടിഞ്ഞ ചോരയുടെ നനവ് പോരത്രെ, പ്രാണന്! ആഴത്തിന്റെ അളവ് കൂട്ടി ഒന്ന് കൂടി എന്റെ കഴുത്തിനെ വാളാൽ അനുഗ്രഹിച്ചു. ചുവന്ന പട്ടുപോലെ ഒഴുകുന്ന ചോരയിൽ മതിവരുവോളം ദാഹം തീർത്തു, പ്രാണൻ. ആ കണ്ണുകളിലെ സംതൃപ്തിയിൽ ഞാൻ പുളകിതയായി. ആ രോമഞ്ചത്തിൽ ഒത്തു ചേരാൻ ഞാൻ പ്രാണനെ ക്ഷണിച്ചു. ജീവിതത്തിലാദ്യമായി പ്രണയത്തിന്നർത്ഥം ഞാനറിഞ്ഞു.. 

മരണത്തെ ഒരുമിച്ചു പുൽകിയ നിമിഷത്തിൽ തോന്നിയ പ്രണയത്തെ, സ്വന്തം പ്രാണനോടുള്ള പ്രണയത്തെ കണ്ടു ചിരിച്ച വാൽനക്ഷത്രമേ! ഇനി കാത്തിരിക്കൂ, മറ്റൊരു അസുരവിത്തിനായ്!
   

Tuesday, January 28, 2014

പച്ച മനുഷ്യർ!

 IISER Pune-യിൽ എനിക്കൊത്തിരി പ്രിയപ്പെട്ട രണ്ടാത്മാക്കളുണ്ട് . ഇതവർക്ക് വേണ്ടി..


രണ്ടു പേരുണ്ട്. പച്ചനിറമുള്ളവർ. ചുണ്ടുകൾ ചുവന്നത്. കൈകൾ തൂവെള്ള. ദൂരെ നിന്ന് നോക്കുമ്പോൾ രണ്ടായിത്തന്നെ കാണാം.അടുത്ത് വരുന്തോറും ഒന്നായി മാറും. തൊട്ട് നോക്കിയാൽ പോലും രണ്ടെന്നു തോന്നില്ല.


ആ കൈകൾ കൊണ്ട് അവരെന്നെ നോക്കി മന്ദഹസിക്കാറുണ്ടായിരുന്നു .പക്ഷെ, ശബ്ദം..! അതെനിക്കൊർമ്മയില്ല. അവർ സംസാരിച്ചപ്പോളൊക്കെ എന്റെ തലച്ചോറ് കേട്ടത് വെടിയൊച്ചയായിരുന്നു.


രാവിലത്തെ ആദ്യത്തെ സൂര്യരശ്മിയെ പിന്തള്ളി എന്നിലേക്കെത്തിയ ചിരിച്ച കൈകളുണ്ടായിരുന്നു,അവർക്ക്! അവ വീശുമ്പോൾ ഞാനെന്റെ നരച്ച കൈകളിലേക്ക് നോക്കും. വാതം വന്ന് തളർന്നെന്നു ഞാൻ കരുതിയ എന്റെ കൈകൾ ഒരു ദിവ്യാത്ഭുതമെന്ന പോലെ, ആ സന്തോഷം അവർക്ക് മടക്കിക്കൊടുക്കുന്നത് കണ്ട് ഞാനങ്ങനെ എല്ലാ ദിവസവും ഞെട്ടിത്തരിച്ചിരുന്നു.


അവർ നടക്കുന്ന വഴിയിൽ തണലേകാനായ് മരങ്ങൾ നീണ്ട് നീണ്ട് വളർന്നു, പന്തലിച്ചു. ചിലപ്പൊഴൊന്നു വേരറ്റുപോകും വരെ ചലിച്ചു. എന്തിനധികം പറയുന്നു. സൂര്യനുദിക്കുന്നതും നിലാവ് പരക്കുന്നതും അവർക്ക് വഴിവെളിച്ചം ഒരുക്കാനായിരുന്നു.


പെട്ടെന്ന് ചൂട് കൂടിയ ഒരു രാവായിരുന്നു,അന്ന്. അസഹ്യമായ ചൂട്. മുറിക്ക് പുറത്തിറങ്ങി. പുറത്തു കണ്ട മനുഷ്യരും മൃഗങ്ങളും വൃക്ഷലതാദികളും, അങ്ങനെ സർവരും നഗ്നർ! മഞ്ഞമേഘങ്ങളാൽ മൂടപ്പെട്ട ആകാശം. ചുടൽക്കാറ്റ് വീശുന്നു,എല്ലായിടവും. നഗ്നരെല്ലാം മഴരാക്ഷസനോട് പ്രാര്‍ത്ഥിച്ചു. ഇനിയേതു നിമിഷവും മഴ പെയ്യും..മാമഴ!! നഗ്നർ ആശ്വസിച്ചു.


ഇവരിൽ നിന്ന് മാറിനിന്ന പച്ചമനുഷ്യരുടെ കൈകളിലെ ചിരി മങ്ങിയിരുന്നു,അപ്പോൾ. വലത്തേ ഭാഗത്തുള്ള എന്റെ ചങ്ക് അസാധാരണമായി ഓടിപ്പുറപ്പെടാൻ കുതിക്കുന്നത് ഞാനറിഞ്ഞു.എന്റെ ഇടത്തെ നെഞ്ചിൽ കുഴൽ വെച്ച് പരിശോധിച്ച്, ഞാൻ മരിച്ചെന്ന് വിധിയെഴുതിയ മഹാനായ ഡോക്ടറും നഗ്നരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഹ!!


എങ്ങുനിന്നും നീരാവി ഉയരാൻ തുടങ്ങി. അതോ, നീരാവി വന്ന് പതിയ്ക്കുകയായിരുന്നോ, മണ്ണിൽ? മഞ്ഞമേഘങ്ങൾ കരയാൻ തുടങ്ങിയിരുന്നു. മഴത്തുള്ളികളുടെ പ്രഹരത്തിന്റെ ചൂടായിരുന്നു, നീരാവിയായി വേഷമിട്ടത്.


നഗ്നരെല്ലാം ഒന്ന് പകച്ചു. ചൂടുമഴ!അടുത്ത നിമിഷാർദ്ധത്തിൽ എല്ലാം  ആനന്ദനൃത്തത്തിലാറാടി!! ചൂടുമഴ കൊണ്ട് നഗ്നരെല്ലാം വെളുത്തുപോയി.. അവരുടെ വെളുപ്പും, പച്ചമനുഷ്യരുടെ കൈകളുടെ വെളുപ്പും തമ്മിൽ നൂറു യുഗാന്തങ്ങളുടെ വ്യതിയാനം.


മഴയേറ്റ് പച്ചമനുഷ്യർ അലിയുന്നു, ഒലിച്ചു പോകുന്നു. ആ പച്ച നിറം ഭൂമിയാകെ പടരുന്നു,നിറഞ്ഞൊഴുകുന്നു.. അവരപ്പോഴും എന്നോടെന്തോ പറഞ്ഞു. ഇത്തവണ കേട്ടത് വെടിയോച്ചയല്ല. ഇടിവെട്ട് ! ഘനഗാംഭീര്യമായ ഇടിവെട്ട് ! ചൂടൻ മഴയെ ശപിച്ചുകൊണ്ടുള്ള ഇടിവെട്ട് ! ഇനിയൊലിക്കാൻ അവരുടെ കൈകൾ മാത്രം ബാക്കി. ആകാശത്തേയ്ക്കുയരുന്ന വികൃതമായൊരു ആകാരത്തെ നോക്കി ഞാൻ നിന്നു. ചിരിച്ച് മാത്രം ഞാൻ കണ്ടിട്ടുള്ള ആ തൂവെള്ള കൈകൾ അസ്ഥിയായ് മാറുന്നതും, ആകാശത്തിൽ നിന്നും ഭൂമിയെ മാറോടണയ്ക്കാനെന്ന പോലെ നീട്ടുന്നതും, ഇടിമിന്നലായ് മാറുന്നതും ഞാൻ കണ്ടു.


മഴ മാറി. ഏവരും നഗ്നത മറയ്ക്കാനായോടി. പച്ചയിൽ മുങ്ങിക്കിടന്ന ഭൂമിയുടെ മധ്യത്തിൽ ഒരു ഗുൽമോഹർ പൂവ്. പച്ചമനുഷ്യരുടെ ചുണ്ടാകണം! അതെടുത്ത് ചെവിയോടണച്ചു.. മേഘഗർജ്ജനം!!!

 ആ ഞെട്ടലിൽ എന്റെ ഹൃദയം പുറത്തേയ്ക്ക് ചാടി. ഓരോ തവണയും ആ പച്ചമണ്ണിൽ കിടന്ന് അത് സ്പന്ദിച്ചപ്പോൾ.... വെടിപൊട്ടുന്ന ശബ്ദം!  േഠ!  േഠ!  േഠ!