Tuesday, January 28, 2014

പച്ച മനുഷ്യർ!

 IISER Pune-യിൽ എനിക്കൊത്തിരി പ്രിയപ്പെട്ട രണ്ടാത്മാക്കളുണ്ട് . ഇതവർക്ക് വേണ്ടി..


രണ്ടു പേരുണ്ട്. പച്ചനിറമുള്ളവർ. ചുണ്ടുകൾ ചുവന്നത്. കൈകൾ തൂവെള്ള. ദൂരെ നിന്ന് നോക്കുമ്പോൾ രണ്ടായിത്തന്നെ കാണാം.അടുത്ത് വരുന്തോറും ഒന്നായി മാറും. തൊട്ട് നോക്കിയാൽ പോലും രണ്ടെന്നു തോന്നില്ല.


ആ കൈകൾ കൊണ്ട് അവരെന്നെ നോക്കി മന്ദഹസിക്കാറുണ്ടായിരുന്നു .പക്ഷെ, ശബ്ദം..! അതെനിക്കൊർമ്മയില്ല. അവർ സംസാരിച്ചപ്പോളൊക്കെ എന്റെ തലച്ചോറ് കേട്ടത് വെടിയൊച്ചയായിരുന്നു.


രാവിലത്തെ ആദ്യത്തെ സൂര്യരശ്മിയെ പിന്തള്ളി എന്നിലേക്കെത്തിയ ചിരിച്ച കൈകളുണ്ടായിരുന്നു,അവർക്ക്! അവ വീശുമ്പോൾ ഞാനെന്റെ നരച്ച കൈകളിലേക്ക് നോക്കും. വാതം വന്ന് തളർന്നെന്നു ഞാൻ കരുതിയ എന്റെ കൈകൾ ഒരു ദിവ്യാത്ഭുതമെന്ന പോലെ, ആ സന്തോഷം അവർക്ക് മടക്കിക്കൊടുക്കുന്നത് കണ്ട് ഞാനങ്ങനെ എല്ലാ ദിവസവും ഞെട്ടിത്തരിച്ചിരുന്നു.


അവർ നടക്കുന്ന വഴിയിൽ തണലേകാനായ് മരങ്ങൾ നീണ്ട് നീണ്ട് വളർന്നു, പന്തലിച്ചു. ചിലപ്പൊഴൊന്നു വേരറ്റുപോകും വരെ ചലിച്ചു. എന്തിനധികം പറയുന്നു. സൂര്യനുദിക്കുന്നതും നിലാവ് പരക്കുന്നതും അവർക്ക് വഴിവെളിച്ചം ഒരുക്കാനായിരുന്നു.


പെട്ടെന്ന് ചൂട് കൂടിയ ഒരു രാവായിരുന്നു,അന്ന്. അസഹ്യമായ ചൂട്. മുറിക്ക് പുറത്തിറങ്ങി. പുറത്തു കണ്ട മനുഷ്യരും മൃഗങ്ങളും വൃക്ഷലതാദികളും, അങ്ങനെ സർവരും നഗ്നർ! മഞ്ഞമേഘങ്ങളാൽ മൂടപ്പെട്ട ആകാശം. ചുടൽക്കാറ്റ് വീശുന്നു,എല്ലായിടവും. നഗ്നരെല്ലാം മഴരാക്ഷസനോട് പ്രാര്‍ത്ഥിച്ചു. ഇനിയേതു നിമിഷവും മഴ പെയ്യും..മാമഴ!! നഗ്നർ ആശ്വസിച്ചു.


ഇവരിൽ നിന്ന് മാറിനിന്ന പച്ചമനുഷ്യരുടെ കൈകളിലെ ചിരി മങ്ങിയിരുന്നു,അപ്പോൾ. വലത്തേ ഭാഗത്തുള്ള എന്റെ ചങ്ക് അസാധാരണമായി ഓടിപ്പുറപ്പെടാൻ കുതിക്കുന്നത് ഞാനറിഞ്ഞു.എന്റെ ഇടത്തെ നെഞ്ചിൽ കുഴൽ വെച്ച് പരിശോധിച്ച്, ഞാൻ മരിച്ചെന്ന് വിധിയെഴുതിയ മഹാനായ ഡോക്ടറും നഗ്നരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഹ!!


എങ്ങുനിന്നും നീരാവി ഉയരാൻ തുടങ്ങി. അതോ, നീരാവി വന്ന് പതിയ്ക്കുകയായിരുന്നോ, മണ്ണിൽ? മഞ്ഞമേഘങ്ങൾ കരയാൻ തുടങ്ങിയിരുന്നു. മഴത്തുള്ളികളുടെ പ്രഹരത്തിന്റെ ചൂടായിരുന്നു, നീരാവിയായി വേഷമിട്ടത്.


നഗ്നരെല്ലാം ഒന്ന് പകച്ചു. ചൂടുമഴ!അടുത്ത നിമിഷാർദ്ധത്തിൽ എല്ലാം  ആനന്ദനൃത്തത്തിലാറാടി!! ചൂടുമഴ കൊണ്ട് നഗ്നരെല്ലാം വെളുത്തുപോയി.. അവരുടെ വെളുപ്പും, പച്ചമനുഷ്യരുടെ കൈകളുടെ വെളുപ്പും തമ്മിൽ നൂറു യുഗാന്തങ്ങളുടെ വ്യതിയാനം.


മഴയേറ്റ് പച്ചമനുഷ്യർ അലിയുന്നു, ഒലിച്ചു പോകുന്നു. ആ പച്ച നിറം ഭൂമിയാകെ പടരുന്നു,നിറഞ്ഞൊഴുകുന്നു.. അവരപ്പോഴും എന്നോടെന്തോ പറഞ്ഞു. ഇത്തവണ കേട്ടത് വെടിയോച്ചയല്ല. ഇടിവെട്ട് ! ഘനഗാംഭീര്യമായ ഇടിവെട്ട് ! ചൂടൻ മഴയെ ശപിച്ചുകൊണ്ടുള്ള ഇടിവെട്ട് ! ഇനിയൊലിക്കാൻ അവരുടെ കൈകൾ മാത്രം ബാക്കി. ആകാശത്തേയ്ക്കുയരുന്ന വികൃതമായൊരു ആകാരത്തെ നോക്കി ഞാൻ നിന്നു. ചിരിച്ച് മാത്രം ഞാൻ കണ്ടിട്ടുള്ള ആ തൂവെള്ള കൈകൾ അസ്ഥിയായ് മാറുന്നതും, ആകാശത്തിൽ നിന്നും ഭൂമിയെ മാറോടണയ്ക്കാനെന്ന പോലെ നീട്ടുന്നതും, ഇടിമിന്നലായ് മാറുന്നതും ഞാൻ കണ്ടു.


മഴ മാറി. ഏവരും നഗ്നത മറയ്ക്കാനായോടി. പച്ചയിൽ മുങ്ങിക്കിടന്ന ഭൂമിയുടെ മധ്യത്തിൽ ഒരു ഗുൽമോഹർ പൂവ്. പച്ചമനുഷ്യരുടെ ചുണ്ടാകണം! അതെടുത്ത് ചെവിയോടണച്ചു.. മേഘഗർജ്ജനം!!!

 ആ ഞെട്ടലിൽ എന്റെ ഹൃദയം പുറത്തേയ്ക്ക് ചാടി. ഓരോ തവണയും ആ പച്ചമണ്ണിൽ കിടന്ന് അത് സ്പന്ദിച്ചപ്പോൾ.... വെടിപൊട്ടുന്ന ശബ്ദം!  േഠ!  േഠ!  േഠ!