Sunday, November 17, 2013

പുനർജന്മം

എന്നോ മറഞ്ഞൊരാ മാരിവില്ലിനെത്തേടി,
പാടാൻ മറന്നൊരാ പാട്ടിനീണവും മൂളി,
ഏകാന്തമാം പാതയിൽ പഥികയായി ഞാൻ.
അനന്തതയിൽ കണ്ണുചിമ്മി മേവുന്ന താരമോ,
വഴിവിളക്കായി മാത്രം കണ്മുൻപിൽ നിൽപ്പൂ.

"ആര് നീ,
പ്രകൃതിതൻ നിഗൂഢതയിൽ മഥിക്കുവാൻ,
ച്ചുടുചോരകൊണ്ട് ഭൂമിയുടെ മാറിൽ,
എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങൾ വറ്റാ-

ത്തൊരാഴിയെ സൃഷ്ടിക്കുവാൻ?
സുഷുപ്തിയിൽ നിന്ന് സടകുടഞ്ഞെഴുന്നേറ്റ,
പരമാത്മാവിൻ പുതുഭാവമോ,
അതോ സത്യത്തിൻ നവചൈതന്യമോ?

ജനിച്ച് വീണതീമണ്ണിൽ.
കാതങ്ങൾ താണ്ടി,

മരണത്തിലേക്കടുക്കുന്നതും ഇതേ മണ്ണിൽ!
എന്തിനിങ്ങനെ വെറുതെ തേങ്ങീടുന്നൂ?
തുളയുള്ളോരോട്ടുപാത്രമാം മനുജനിൽ നിന്നെ-
ന്നേ ചോർന്നുപോയ് സൃഷ്ടിതൻ രഹസ്യം!
അതിലൊരു കണ്ണിയാം വികൽപ്പമാം മി
ഥ്യെ,
മറക്കുക നിന്നെ, നേരിൻ നിഴലിനെ."

ആ ശബ്ദത്തിന്നുറവിടം ചലിയ്ക്കുന്നു,
അതിവേഗം, സ്പഷ്ടതയിലേക്ക്.
വേർതിരിക്കാനാകുന്നു സമൂഹത്തിൻ നാദം,
എൻ ജീവദാതാക്കൾതൻ മൗനത്തിൽ നിന്നും.
സൗഹൃദം നിഷ്ക്രിയയായ് നോക്കി നിന്നുവോ?
ഇല്ല, ഉണ്ട് നിനക്കുമൊരു പങ്കതിൻ പിൻവാതിലിൽ.
ജലത്തിൽ വിഹരിയ്ക്കുമാ വിഴുപ്പിൻ തന്മാത്രകളായ്,
ഏതാന്ധകാരത്തിലും സർവ്വം സുവ്യക്തം!

കഴിയുകയില്ല മറ്റൊരു വീണപൂവാകാൻ.

സിരയിൽ നിന്നോഴുകിയ ശബ്ദവീചികൾ,
കർണങ്ങളെ തേടിയലയുന്ന വേതാളങ്ങളായ് .
ഒരു നൂറു കോലാഹലങ്ങൾക്കിടയിലും ബധിരയായ് മൂകയായ് ,
എന്നാത്മാവിനെ ചങ്ങലയ്ക്കിട്ട പാപിയായ്,
കഴിയുന്നു ഞാനിന്നേതോ ഇരുട്ടു കോണിൽ.
ഓർമകളുടെ കലവറയാകില്ലിനിയീ 

പഞ്ചഭൂതങ്ങൾ തീർത്ത തടവറ.


ഇരുട്ടിന്മടിയിലുറങ്ങാനാകാതെ,
നടന്നൂ ഞാനെന്നത്മാവിനെത്തേടി.
ജയിക്കാനാകുമോ എൻ യാഗാശ്വത്തെ,

യുഗാന്തങ്ങളെ ഭരിക്കുന്നയീ പ്രപഞ്ചശക്തിയെ? 
കാലമേ, മുട്ടുമടക്കുക നീ!
പറന്നുയരുന്നു ഞാനിന്നാകാശത്തിന്നറ്റം വരെ,  
എൻ തത്വശാസ്ത്രങ്ങൾ തീർത്ത അമൂർത്ത പ്രപഞ്ചത്തിൽ.
ഇതിന്നെനിക്കൊരു പുനർജന്മം!